കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ സംഘർഷം
കൊച്ചി: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ ഓർത്തോഡോക്സ്-യാക്കോബായ സംഘർഷം. ഹൈക്കോടതി വിധിയുമായി പള്ളിയിൽ ആരാധന നടത്താൻ ഓർത്തഡോക്സ് സഭാ വൈദികൻ തോമസ് പോൾ റമ്പാൻഎത്തുകയും പ്രതിരോധം തീർത്ത് യാക്കബായ സഭാംഗങ്ങൾ അണിനിരക്കുകയും ചെയ്തതോടെയായിരുന്നു സംഘർഷം. പ്രശ്നമുണ്ടാക്കിയവരെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും, മടങ്ങിപ്പോയ വൈദികൻ തിരികെയെത്തിയത് പള്ളിയങ്കണത്തെ മണിക്കൂറുകളോളം സംഘർഷഭൂമിയാക്കി.
പള്ളിയിൽ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായി രാവിലെ പത്തുമണിയോടെയെത്തിയ ഓർത്തഡോക്സ് സഭാ വൈദികൻ റമ്പാൻ തോമസ് പോളിനെ സ്ത്രീകൾ ഉൾപ്പെടുന്ന യാക്കോബായ സഭാംഗങ്ങൾ പള്ളിക്കുമുന്നിൽ തടയുകയായിരുന്നു. ഇതിൽ ഇരുപതോളം പേരെ അറസ്റ്റുചെയ്‌തെങ്കിലും വൈദികനെ പള്ളിക്കുള്ളിൽ എത്തിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പോലീസ് സുരക്ഷ നൽകിയില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗവും, പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാട് തന്നെ തുടരുമെന്ന് യാക്കോബായ സഭയും അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസിനെ മുൻകൂട്ടി അറിയിച്ച് സുരക്ഷ ഉറപ്പുവരുത്തിയെത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന് കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാനാകാത്ത വിധം യാക്കോബായ വിഭാഗം പ്രതിരോധം തീർക്കുകയായിരുന്നു. കോടതി വിധിയനുസരിച്ച് റമ്പാന് സംരക്ഷണം ഉറപ്പുനൽകിയിരുന്ന പോലീസ് പിന്നീട് അനുരഞ്ജനത്തിലേക്ക് കാര്യങ്ങൾ നീക്കി.
പള്ളിയിൽ കയറി പ്രാർത്ഥന നടത്താനുള്ള ശ്രമം തോമസ് പോൾ റമ്പാൻ ആദ്യം ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരികെയെത്തി. എന്നാൽ മണിക്കൂറുകളോളം ഇദ്ദേഹത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞിട്ടു. പള്ളി വിട്ടുനൽകില്ലെന്നും എതിർ വിഭാഗം അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും യാക്കോബായ ഭദ്രാസനാധിപൻ കത്തോലിക്കാ തോമസ് പ്രഥമൻ ബാവയും പ്രതികരിച്ചു.
പിറവം പള്ളിയിലെ ഓർത്തഡോക്സ് യാക്കോബായ തർക്കത്തിന് സമാനമായ സാഹചര്യമാണ് കോതമംഗലം പള്ളിയിലും സംജാതമായിട്ടുള്ളത്.