ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ജനകീയ ഹോട്ടലുകള്‍ക്ക് അടിയന്തര ധനസഹായമായി 30 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തില്‍ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ഇത് വളരെ ആശ്വാസം പകരും. ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ഇടപെടലാണിതെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടരുത് എന്ന ഇടത് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ജനകീയ ഹോട്ടലുകള്‍. 2020 21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1,000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവില്‍ 1,174 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നല്‍കി വരുന്നത്. കോവിഡ് മൂന്നാം തരംഗത്തിന് മുന്‍പുള്ള സമയം വരെ ഒരു ദിവസം ഏകദേശം രണ്ട് ലക്ഷത്തില്‍പ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളില്‍ നിന്നും ആഹാരം കഴിച്ചിരുന്നത്. 20 രൂപയ്ക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു.

വിശപ്പുരഹിത കേരളമെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മനുഷ്യപക്ഷ മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്ന, പണമില്ലാത്തതു കാരണം വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകുന്നതാണ് ഈ ഹോട്ടലുകളെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *