കോടിയേരി പച്ചക്ക് വര്‍ഗീയത പറയുകയാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പച്ചക്ക് വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ വര്‍ഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവില്ല. ഒരു കയ്യില്‍ യേശുവും മറ്റൊരു കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍ യേശുവിനെ കാണിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് അതിനെ വിമര്‍ശിച്ചിട്ടില്ല. സിപിഎം അഖിലേന്ത്യ സെക്രട്ടറിമാര്‍, മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരില്‍ എത്ര ന്യൂനപക്ഷക്കാരുണ്ടെന്ന് പരിശോധിച്ച് വൈദ്യര്‍ സ്വയം ചികിത്സ തുടങ്ങണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോള്‍ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നും പോലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

കെ റെയില്‍ ഡിപിആറില്‍ ഉള്ളത് കേന്ദ്ര നയമല്ല. ജെയ്ക്ക വായ്പക്ക് വേണ്ടിയാണ് ഡിപിആര്‍. വായ്പ കിട്ടാനും അവരുടെ സ്‌ക്രാപ്‌സ് വില്‍ക്കാനുമാണ് ഇത്. അല്ലാതെ ഇത് കേന്ദ്ര നയമെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും വി ഡി സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *