ഒമിക്രോണ്‍ വ്യാപനം: കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലാണ് സംഘമെത്തുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ സംഘമെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മിസോറാം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കാണ് കേന്ദ്ര സംഘമെത്തുന്നത്.

17 സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 415 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. 108 രോഗികളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് രണ്ടാമത്. 37 കേസുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7181 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ തങ്ങുന്ന സംഘങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് കൊവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍, ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്റെയും ലഭ്യത എന്നിവ സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തിലെയും മിസോറാമിലെയും കൊവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ 6.1 ശതമാനമാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിരീകരണ നിരക്ക്. സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഉയരുന്നത് കരുതലോടെ കാണണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തുമാണ് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിരീകരണ നിരക്കുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 46 ശതമാനവും കേരളത്തിലാണ്. ദേശീയ തലത്തില്‍ ഇത് 72 ശതമാനമാണ്. എന്നാല്‍ കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.

ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയ 183 പേരില്‍ 121 പേരും ഒമിക്രോണ്‍ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ്. 44 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ വ്യാപന ഉറവിടം കണ്ടെത്താനായില്ല. ഇവരില്‍ 87 പേരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണ്. മൂന്ന് പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനും വിധേയരായവരാണ്. ബാക്കിയുള്ളവരില്‍ 20 പേരൊഴികെയുള്ളവര്‍ ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *