ഇന്ത്യന്‍ സേനയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക് തുടക്കമിട്ട സൈനിക മേധാവി മേധാവിയെന്ന് സൈന്യം
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ഭൗതിക ശരീരങ്ങള്‍ നാളെ ന്യൂഡല്‍ഹിയില്‍ എത്തിക്കും.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മറ്റ് 11 പേരുടെയും മൃതദേഹങ്ങള്‍ ഇതിനോടൊപ്പം ന്യൂഡല്‍ഹിയില്‍ എത്തിക്കും.
അതേസമയം ഇന്ത്യന്‍ സേനയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക് തുടക്കമിട്ട ദീര്‍ഘവീക്ഷണമുള്ള സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്തെന്ന് ഇന്ത്യന്‍ സൈന്യം പത്രകുറിപ്പില്‍ വ്യക്തമാക്കി. ആധുനിക ആയുധങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് പരിചയപ്പെടുത്തുന്നതിലും സേനയുടെ ആധുനികവത്കരണത്തിലും വലിയ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ജനറല്‍ ബിപിന്‍ റാവത്തെന്നും സൈന്യത്തിന്റെ പത്രകുറിപ്പില്‍ വിശദമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. തമിഴ്‌നാട്ടില്‍ ഒരു സെമിനാറിന് പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടര്‍ തകരുന്നത്. വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പതിനാല് പേരില്‍ പതിമൂന്ന് പേരും മരണമടഞ്ഞു. ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ബിപിന്‍ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നതിനാല്‍ തന്നെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസും സൈനികരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂരില്‍ നിന്ന് വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്ബത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്‌ബോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉന്നതതല മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് എത്തി.