മുല്ലപ്പെരിയാര്‍ : മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയ ശേഷം കൂടിയാലോചന നടത്തി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകള്‍ തുറന്നതെന്നും പെരിയാര്‍ നദീതീരത്ത് താമസിക്കുന്നവരെ തമിഴ്‌നാടിന്റെ ഈ നീക്കം ദുരിതത്തിലാക്കിയെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

അണക്കെട്ടിന്റെ ഷട്ടറുകള്‍ പകല്‍ മാത്രമേ തുറക്കാവൂ എന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി വ്യക്തമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഡാമിലെ വെള്ളം തുറന്നുവിട്ടത് പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സെക്കന്‍ഡില്‍ 8000 ഘനയടിയിലധികം വെള്ളമാണ് കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട് പെരിയാറിലേക്ക് തുറന്നു വിട്ടത്. പെരിയാര്‍ തീരത്തുള്ള വീടുകളില്‍ രാത്രി വെള്ളം കയറാന്‍ തമിഴ്‌നാടിന്റെ ഈ നീക്കം ഇടയാക്കി.

പുലര്‍ച്ചെ രണ്ടരക്കാണ് ഡാമിലെ ഷട്ടറുകള്‍ തുറന്നത്. വീടുകളില്‍ ഉറങ്ങിക്കിടന്നിരുന്നവരെ റവന്യൂ ഉദ്യോഗസ്ഥര്‍ ഉറക്കമുണര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന വിവരം അറിയിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ ഷട്ടറുകള്‍ അടച്ചുവെങ്കിലും പത്തു മണിക്ക് വീണ്ടും മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി. ആശങ്കയിലായ പെരിയാര്‍ തീരദേശ വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ദേശീയ പാതയും വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനും നാട്ടുകാര്‍ ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *