പെഗാസസ് : വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതി നിര്‍ദേശം നല്‍കി.

ചോര്‍ത്തപ്പെട്ട മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അതും സാങ്കേതിക പരിശോധനയ്ക്കായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് രവീന്ദ്രന്‍ സമിതിക്ക് മുമ്ബാകെ മൊഴി നല്‍കാന്‍ താത്പര്യം ഉണ്ടോ എന്നും ഹര്‍ജിക്കാരോട് സാങ്കേതിക സമിതി ചോദിച്ചിട്ടുണ്ട്. ചോര്‍ത്തപ്പെട്ടെന്ന് പറയുന്ന ഫോണുകള്‍ ഡല്‍ഹിയില്‍വച്ചാണ് കൈമാറേണ്ടത്. തുടര്‍ന്ന് അത് പരിശോധനയ്ക്കായി അയക്കും.

ഡിസംബര്‍ അഞ്ചിന് മുമ്ബ് ഫോണുകള്‍ കൈമാറണം. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഫോണുകള്‍ തിരിച്ചുനല്‍കുമെന്നും ഹര്‍ജിക്കാര്‍ക്ക് അയച്ച മെയിലില്‍ സാങ്കേതിക സമിതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ കൂടാതെ റോ മുന്‍ മേധാവി അലോക് ജോഷി, കമ്ബ്യൂട്ടര്‍ സുരക്ഷാ വിദഗ്ദ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി തുടങ്ങിയവരാണ് വിദഗ്ദ്ധ സമിതിയിലെ മറ്റംഗങ്ങള്‍.

വിദഗ്ദ്ധ സമിതിയെ സഹായിക്കാന്‍ വേണ്ടിയാണ് ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. പി പ്രഭാകരന്‍ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനില്‍ ഗുമസ്ത (ഐ.ഐ.ടി മുംബയ്)എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്‌

Leave a Reply

Your email address will not be published. Required fields are marked *