കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജസ്ഥാന്‍, തെലങ്കാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. കുറച്ചുപേര്‍ ഒരു ബസ് മോഷ്ടിച്ചു രണ്ട് ദിവസത്തേക്കു മാഞ്ഞുപോയി. മറ്റുള്ളവര്‍ ഹോട്ടലില്‍ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടെത്തി. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഗൂഢമായ ശക്തിയാണുള്ളത്, ജാഗ്രത പാലിക്കുക- രാഹുല്‍ ട്വീറ്റ് ചെയ്തു

മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. നവംബര്‍ 28ന് നടന്ന വോട്ടിങ്ങിന് ശേഷം യന്ത്രങ്ങള്‍ സാഗര്‍ ജില്ലാ കലക്ടറുടെ ഓഫിസിലേക്ക് ഒരു സ്‌കൂള്‍ ബസില്‍ എത്തിച്ചതായി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കൃത്രിമം കാണിക്കുന്നതിനാണ് ഇതു പുറത്തേക്കു കൊണ്ടുപോയതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

ഭോപ്പാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂറിനു മുകളില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. വൈദ്യുതി നിലച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണു വിശദീകരണം. പക്ഷേ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം പിന്‍വാതില്‍ തുറന്നുകിടക്കുന്ന രീതിയിലും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *