രാജ്യാന്തര കേരള ചലച്ചിത്രമേളയ്ക്കു നാളെ തിരശീല ഉയരും

തിരുവനന്തപുരം: രാജ്യാന്തര കേരള ചലച്ചിത്രമേളയ്ക്കു നാളെ തിരശീല ഉയരും. നാളെ മുതല്‍ 13 വരെ നഗരത്തിലെ 13 തിയറ്ററുകളിലായി 488 പ്രദര്‍ശനങ്ങളാണു നടക്കുക. പുറമേ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജൂറിക്കുമായി ഒരു തിയറ്ററില്‍ പ്രത്യേക പ്രദര്‍ശനം ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 164 ചിത്രങ്ങള്‍ മേളയിലുണ്ട്. ഫോര്‍ കെ ദൃശ്യവിസ്മയമൊരുക്കുന്ന റോമ, ദ ബാലഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്‌സ് തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.


വൈകിട്ട് ആറിനു നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങിനു ശേഷം സ്പാനിഷ് സൈക്കോ ത്രില്ലര്‍ ‘എവെരിബഡി നോസ്’ പ്രദര്‍ശിപ്പിക്കും. ഇറാനിലെ പുതുയുഗ സംവിധായകരില്‍ ശ്രദ്ധേയനായ അസ്ഗര്‍ ഫര്‍ഹാദി ആണ് ഉദ്ഘാടന ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിനം ടര്‍ക്കിഷ് സിനിമയായ ‘ദ് അനൗണ്‍സ്മെന്റ്’ ഉള്‍പ്പെടെ 34 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്.

നാളെ രാവിലെ ഒന്‍പതിനു റഷ്യന്‍ സംവിധായകന്‍ ഇവാന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെ ‘ജംപ് മാനും’ യിങ് ലിയാങിന്റെ ‘എ ഫാമിലി ടൂറും’ പ്രദര്‍ശിപ്പിക്കും. തുടര്‍ന്നു വര്‍ക്കിങ് വുമണ്‍, മിഡ്നൈറ്റ് റണ്ണര്‍, ഗേള്‍സ് ഓള്‍വെയ്സ് ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ ആദ്യദിനത്തില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. ഹോപ് ആന്‍ഡ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ മെല്‍ ഗിബ്‌സണിന്റെ ‘അപ്പോകാലിപ്‌റ്റോ’യുടെയും ഇംഗ്മര്‍ ബര്‍ഗ്മാന്റെ ‘ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സി’ന്റെയും ഏക പ്രദര്‍ശനവും നാളെയാണ്. ഓപ്പണ്‍ തിയറ്ററായ നിശാഗന്ധിയില്‍ ഇത്തവണ 17 സിനിമകളാണു പ്രദര്‍ശിപ്പിക്കുക. മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ തുംബാദ്, ക്ലൈമാക്‌സ്, ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് തുടങ്ങിയ ചിത്രങ്ങളും നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. മികച്ച ദൃശ്യ ശ്രാവ്യ അനുഭവമായ ജീന്‍ ലൂക്ക് ഗൊദാദിന്റെ ‘ദി ഇമേജ് ബുക്കി’ന്റെ പ്രദര്‍ശനം മേളയുടെ രണ്ടാം ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *