വനിതാ മതിൽ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിക്കുന്ന വനിതാ മതിൽ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്‍റെ ആലോചനാ യോഗത്തിൽ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിൻമാറുകയാണ്. പിണറായി വിജയന്‍റെ വർത്തമാനം കേട്ടാൽ നവോത്ഥാനത്തിന്‍റെ ഹോൾസെയിൽ പിണറായിക്കാണ് എന്ന് തോന്നും. നവോത്ഥാനത്തിന്‍റെ പൈതൃകം പിണറായി ചുളുവിൽ തട്ടിയെടുക്കാൻ നോക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇന്ത്യയിലെ നവോത്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവർത്തന ഫലമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്കും നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണെന്ന് അദ്ദേഹം പറഞ്ഞു. അയിത്തോച്ചാടനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യഗ്രഹം ഒക്കെ കോൺഗ്രസ് നേതൃത്വത്തിലാണ് നടന്നത്. കെ കേളപ്പൻ, കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ, ആർ ശങ്കർ തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് അവയ്ക്കെല്ലാം നേതൃത്വം കൊടുത്തത്. എകെജിയും പി കൃഷ്ണപിള്ളയും കോൺഗ്രസ് വോളണ്ടിയർമാരായാണ് നവോത്ഥാന സമരങ്ങളിൽ പങ്കെടുത്തത്. കേരള നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.