ശത്രു രാജ്യങ്ങളെ നേരിടാൻ ബ്രഹ്മോസ് ഉൾപ്പെടെ 3000 കോടിയുടെ ആയുധങ്ങൾ
ന്യൂഡൽഹി : സേനയ്ക്ക് കൂടുതൽ കരുത്തേകാൻ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ ഉൾപ്പെടെ 3000 കോടിയുടെ ആയുധങ്ങൾ.പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകിയത്.സൈന്യത്തിന്റെ പ്രധാന യുദ്ധടാങ്കായ അർജുനിലേക്കായി ആർമേഡ് റിക്കവറി വെഹിക്കിളുകൾ (എആർവി) വാങ്ങാനും തീരുമാനമായി.
ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച ബ്രഹ്മോസ് സൈന്യത്തിന്റെ സുപ്രധാന ഘടകമാണ്.ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു.ഒരു ബില്യൻ ഡോളർ ചെലവിട്ടു നാവികസേനയ്ക്കായി വാങ്ങുന്ന യുദ്ധക്കപ്പലുകളിലാണു ബ്രഹ്മോസ് ഉണ്ടാകുക. ലോകത്തിലെ ഏറ്റവും മികച്ച ശബ്ദാതിവേഗ മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.