കെ.ടി.ജലീല്‍ ഇഡി ഓഫീസില്‍ ഹാജരായി

കൊച്ചി: കെ.ടി.ജലീല്‍ എംഎല്‍എ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസില്‍ തെളിവ് നല്‍കാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നും ജലീല്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച്‌, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയെ നാളെയും മകന്‍ ആഷിഖിനെ ഏഴാം തിയതിയും ഇഡി വിളിപ്പിച്ചതായാണ് താന്‍ മനസിലാക്കുന്നത്. ഇരുവര്‍ക്കുമെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണത്തില്‍ ഇഡിക്കു തെളിവുകളും രേഖകളും കൈമാറി. ഇഡി ആവശ്യപ്പെട്ട കുറച്ച്‌ രേഖകള്‍ കൂടി സംഘടിപ്പിച്ച്‌ നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

രാവിലെ 10.45 ഓടെ ഇഡി ഓഫീസിലെത്തിയ ജലീല്‍ വൈകിട്ട് നാലോടെയാണു പുറത്തിറങ്ങിയത്. ചന്ദ്രികയിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം നടക്കുകയാണ്.

നേരത്തെ മലപ്പുറം എആര്‍ നഗറിലെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, എആര്‍ നഗര്‍ ബാങ്ക് വിഷയം ഇപ്പോള്‍ വന്നിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്നും ജലീല്‍ പറഞ്ഞു.

എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നാണ് കെ.ടി.ജലീല്‍ ആരോപിച്ചിരുന്നത്. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണമുണ്ട്. ബാങ്ക് സെക്രട്ടറിയായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

മറ്റു പലരുടെയും സാമ്ബത്തിക വിവരങ്ങളെക്കുറിച്ച്‌ ഇഡി ചോദിച്ചതായും അവയ്ക്കെല്ലാം കഴിയും പോലെ മറുപടി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *