ക്ഷേമനിധിബോര്‍ഡ്‌ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പഠനത്തിനായി തുക വകയിരുത്തും:മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ക്ഷേമനിധി ബോര്‍ഡുകളുടെ ബജറ്റില്‍ അംഗങ്ങളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പഠനത്തിനായി തുക വകയിരുത്താന്‍ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

2019-20 അധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സംസ്ഥാനതല സ്‌കോളര്‍ഷിപ്പും സ്വര്‍ണനാണയ വിതരണവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് 16 ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴില്‍വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്ബത്തിക ശേഷി കൂടുതലുള്ളതും സാമ്ബത്തികശേഷി കുറഞ്ഞതും എന്ന വിധത്തില്‍ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തന രീതിയും വ്യത്യസ്തമാണ്. പരമ്ബരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി വര്‍ത്തമാനകാല സാഹചര്യമനുസരിച്ച്‌ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലും ആനുകൂല്യങ്ങളിലും മാറ്റങ്ങള്‍ വരുത്തണമെന്ന്’ അദ്ദേഹം പറഞ്ഞു.

‘ബോര്‍ഡുകളുടെ ഫണ്ട് ഉപയോഗം തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം അവരുടെ ആശ്രിതരായ വിദ്യാര്‍ഥികളുടെ പഠനത്തിനും സഹായകമാകുന്ന വിധത്തിലുള്ളതാക്കി മാറ്റണം. തൊഴിലാളിപക്ഷ സമീപനമുള്ള കൂടുതല്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരേയും ഭരണകര്‍ത്താക്കളേയും വാര്‍ത്തെടുക്കുന്നതിന് ഇതു സഹായകമാകുമെന്നും’ മന്ത്രി വ്യക്തമാക്കി.

‘അര്‍ഹരായവര്‍ക്ക് ക്ഷേമം എത്തിക്കുകയെന്ന സര്‍ക്കാര്‍ നയം ബോര്‍ഡുകള്‍ കൃത്യമായി പാലിക്കണം. അബ്ക്കാരി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ പോലെയുള്ളവയില്‍ നിന്നും വ്യത്യസ്തമായി മറ്റു പല ക്ഷേമനിധി ബോര്‍ഡുകളിലും ആയിരക്കണക്കിന് അനര്‍ഹര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി കടന്നുകൂടിയിട്ടുണ്ട്. ബോര്‍ഡുകള്‍ക്ക് സാമ്ബത്തിക പ്രതിസന്ധിക്ക് പോലും കാരണമായിട്ടുള്ള ഇത്തരക്കാരെ കണ്ടെത്തുന്നതിന് ശക്തമായ സൂക്ഷ്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അര്‍ഹരായവരെ കണ്ടെത്തി ക്ഷേമമുറപ്പാക്കാന്‍ ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും’ അദ്ദേഹം വിശദമാക്കി.

‘അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തയാറാക്കിയ മാതൃകയില്‍ എല്ലാ ക്ഷേമനിധി ബോര്‍ഡുകള്‍ക്കും അവര്‍ക്ക് അനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് അതത് ബോര്‍ഡുകളില്‍ പിഎസ്.സി വഴി നിയമനം നടത്തുന്നത് സുഗമമാക്കും. ഓണക്കാലത്ത് ക്ഷേമനിധി ബോര്‍ഡുകളും ലേബര്‍ കമ്മീഷണറേറ്റും വഴി 72 കോടി രൂപയാണ് തൊഴില്‍ വകുപ്പ് നല്‍കിയത്. ഇക്കുറി ഓണത്തിന് ഒരു തൊഴിലാളിപോലും സമരം നടത്തിയില്ലെന്ന് തൊഴിലാളി ക്ഷേമമുറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരുള്ള കേരളമായതിനാലാണ്. ഏതു വ്യവസായം നടത്തുന്നതിനും കേരളത്തില്‍ അനുകൂല സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഇതിന് പൂര്‍ണ്ണ പിന്തുണയും നല്‍കും. തൊഴില്‍ നിയമങ്ങളും തൊഴിലവകാശങ്ങളും കൃത്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും’ മന്ത്രി അറിയിച്ചു.

ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും സ്വര്‍ണനാണയവും മന്ത്രി വിതരണം ചെയ്തു. 107 വിജയികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ തിരുവനന്തപുരം ജില്ലയിലെ 10 പേരെ മാത്രമാണ് സംസ്ഥാനതലത്തില്‍ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. മറ്റുള്ളവര്‍ക്ക് അതതു ക്ഷേമനിധി ബോര്‍ഡ് ആസ്ഥാന മേഖലകളില്‍ താമസിയാതെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും സ്വര്‍ണനാണയവും നല്‍കും.

ചടങ്ങില്‍ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ മണിശങ്കര്‍ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ബോബു ബോര്‍ജ്ജ് സ്വാഗതവും ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ബീനാമോള്‍ വര്‍ഗീസ് കൃതജ്ഞതയുമര്‍പ്പിച്ചു. കരകൗശല വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ സുനില്‍കുമാര്‍, ബോര്‍ഡ് ഡയറക്ടര്‍മാരായ ബിനോയ് ജോസഫ്, എം.മെഹബൂബ്, കെ.കെ.രാധാകൃഷ്ണന്‍, ഡി.ലാല്‍, എസ്.ജയകുമാരന്‍നായര്‍, അനില്‍കുമാര്‍, വി.എം.രഹ്ന എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *