സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞാ ലംഘനമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സക്കാരിനും പോലീസിനുമെതിരേ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞാ ലംഘനമല്ലെന്ന് കോടതി പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ 3 അംഗ നിരീക്ഷകരെ കോടതി നിയോഗിച്ചു. പിആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, എഡിജിപി എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്നതാണ് സംഘം.
നടപ്പന്തൽ നാമജപത്തിന് ഉപയോഗിക്കാം. പോലീസുകാർക്ക് മാന്യമായി പരിശോധന നടത്താം. പതിനെട്ടാം പടിക്ക് താഴെ പോലീസ് ഷൂ ധരിച്ച് കയറിയോ എന്നും കോടതി. അന്നദാന-അരവണ കൗണ്ടറുകൾ അടച്ചിട്ടതിലും രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നടപ്പന്തലിൽ തീർഥാടകർക്ക് വിശ്രമിക്കുന്നതിന് പ്രത്യേക സ്ഥലം ഒരുക്കണം. പമ്പയിലും നിലയ്ക്കലും ശുചിമുറി സംവിധാനങ്ങൾ ഒരുക്കണം. കെഎസ്ആർടിസി മുഴുവൻ സമയവും സർവീസ് നടത്തണമെന്നും കോടതി പറഞ്ഞു.
ഒരു സിറ്റിംഗ് ജഡ്ജിയെ പോലീസ് അപമാനിച്ചു. അപമാനിച്ച ഉദ്യോഗസ്ഥനെതിരെ കോടതി സ്വമേധയാ കേസെടുക്കാനൊരുങ്ങിയതാണ്. ജഡ്ജി പറഞ്ഞത് കൊണ്ടാണ് കേസെടുക്കാതിരുന്നത്. മാന്യമായ പെരുമാറുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. ഈ ഉദ്യോഗസ്ഥന്‍ മാത്രം എന്തുക്കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും ഹൈക്കോടതി ചോദിച്ചു.