യതീഷ്ചന്ദ്രയെ മാറ്റി ; പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ചു ശബരിമലയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് എസ്.പി യതീഷ്ചന്ദ്രയെ മാറ്റി പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേല്‍നോട്ട ചുമതല പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനായിരിക്കും. സുരക്ഷാ ചുമതലയുളള പൊലീസ് ജോയിന്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടരും.

പൊലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്തു വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.കെ.പുഷ്‌കരന്‍ എന്നിവര്‍ പമ്പയിലും ടെലികമ്യൂണിക്കേഷന്‍ എസ്പി എച്ച്.മഞ്ചുനാഥ്, സ്‌പെഷ്യല്‍ സെല്‍ എസ്പി വി.അജിത് എന്നിവര്‍ നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.
മരക്കൂട്ടത്ത് പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.അജി, വടശ്ശേരിക്കരയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമഡാന്റ് പി.വി.വില്‍സന്‍, എരുമേലിയില്‍ എന്‍ആര്‍ഐ സെല്‍ എസ്പി വി.ജി.വിനോദ് കുമാര്‍ എന്നിവരെയും പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 29ന് രാവിലെ 8ന് ഡ്യൂട്ടിക്ക് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *