സ്ത്രീകള്‍ക്ക് എതിരായ അതിക്രമം: സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യണമെന്ന് ഡിജിപി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. രാത്രിയില്‍ കസ്റ്റഡിയില്‍ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്‌പിമാര്‍ അറിയണം. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്കണമെന്ന് ഡിജിപി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ പരാതികളില്‍ വളരെ വേഗത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയണം. സിഐ തന്നെ നേരിട്ട് പരാതി കേട്ട് എഴുതിയെടുക്കണം. രാത്രിയില്‍ ലോക്കപ്പില്‍ നിര്‍ത്തുന്നവരെയും കസ്റ്റഡിയില്‍ എടുക്കുന്നവരുടെയും വിവരം അതാത് ഡിവൈഎസ്‌പിമാരെ അറിയിച്ചിരിക്കണം. അതിന്റെ ഉത്തരവാദിത്വം ഡിവൈഎസ്‌പിമാര്‍ക്കായിരിക്കും.
ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് സിഐ മാരായിരിക്കണം. സ്റ്റേഷന്റെ പൂര്‍ണഉത്തരവാദിത്വം സിഐക്കായിരിക്കും. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങുമ്ബോള്‍ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേല്‍വിലാസമോ നല്‍കരുത് ഔദ്യോഗിക നമ്ബറോ നല്‍കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:
പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രേഖപ്പെടുത്തി നല്‍കണം. പൊലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം.
ഓരോ സ്റ്റേഷനിലും ക്രൈം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെയും രാത്രി പൊലീസ് സ്റ്റേഷനുകളില്‍ കഴിയുന്നവരുടെയും പൂര്‍ണ്ണവിവരങ്ങള്‍ അതത് സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്.
ജാമ്യം ലഭിക്കാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പുവരുത്തണം.മനുഷ്യാവകാശങ്ങളുടെ സംരക്ഷകര്‍ ആകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും ഇന്‍സ്പെക്ഷന്‍ മെമോ തയ്യാറാക്കുന്നത് ശീലമാക്കണം. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഇന്‍സ്പെക്ഷന്‍ മെമോയില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണം.
പൊലീസ് സ്‌ക്വാഡ്, ഷാഡോ പൊലീസ് എന്നിവര്‍ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാന്‍ ചില സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങള്‍ അറിയാത്തത് പ്രോസിക്യൂഷന്‍ നടപടികളെയും ബാധിക്കുന്നു. അതിനാല്‍ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റേയും സാന്നിധ്യം ആവശ്യമാണ്.
രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്ബറും ഉപയോഗിക്കാന്‍ പാടില്ല.
പരാതിയുമായി എത്തുന്നവരെ പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത ഉടനടി അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകള്‍ക്ക് പെര്‍മനന്റ് അഡ്വാന്‍സ് ആയി നല്‍കുന്ന തുക 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിമാരും ഡിവൈഎസ്‌പിമാരും ഉറപ്പുവരുത്തണം.
പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോണ്‍ഫറന്‍സ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാരുമായുള്ള സമ്ബര്‍ക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.