കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി വീണ്ടും നിരസിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പാ പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. വൈകിട്ട് ഏഴുമണിക്കു മുന്‍പ് ചോദ്യംചെയ്യണം. ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നും കോടതി വ്യക്തമാക്കി. ജയില്‍മാറ്റം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും.

സുപ്രീംകോടതിവിധി പരസ്യമായി ലംഘിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെ പങ്കാളിത്തം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കെ സുരേന്ദ്രനെ കുടുക്കുന്നതിനായി സന്നിധാനം കേസില്‍ പതിമൂന്നാം പ്രതിയായി കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായതെന്ന് പ്രതിഭാഗം വാദിച്ചു. അസ്വാഭാവിക മരണക്കേസ് ഉള്‍പ്പെടെ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം സുരേന്ദ്രനെതിരെ പമ്പ പൊലീസ് 2014ല്‍ എടുത്ത കേസില്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ചാലക്കയം ടോള്‍ ഗേറ്റ് ഉപരോധിച്ചതുമായി ബന്ധപ്പെട്ടു ക്രിമിനല്‍ ചട്ടം 149, 120 ബി, 420 (7) 188 എന്നീ വകുപ്പു പ്രകാരം എടുത്ത കേസില്‍ ഇതുവരെ സുരേന്ദ്രന്‍ ഹാജരാവുകയോ ജാമ്യം എടുക്കുകയോ ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസം റാന്നി ഗ്രാമന്യായാലയത്തില്‍ ഹാജരാക്കിയ സുരേന്ദ്രന്‍ തന്നെയാണ് ബിജെപി നേതാക്കളോട് പഴയ കേസുകള്‍ വല്ലതും ഉണ്ടോയെന്നു പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ പരിശോധിച്ചു കണ്ടെത്തിയതാണ് പഴയ കേസ്. രാവിലെ തന്നെ കേസ് പരിഗണിച്ച കോടതി ജാമ്യം നല്‍കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *