ഇന്ത്യയില്‍ 174 ജില്ലകളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 174 ജില്ലകളില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നും പരിശോധിച്ച 48 സാംപിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നതിന് പ്രധാന കാരണമായത് ഡെല്‍റ്റ വകഭേദമാണെന്നും മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച്‌ മാസത്തില്‍ 52 ജില്ലകളില്‍ മാത്രം സ്ഥിരീകരിച്ച ഡെല്‍റ്റ വകഭേദം ജൂണ്‍ മാസത്തില്‍ 174 ജില്ലകളിലേക്ക് പടര്‍ന്നതായും കണ്ടെത്തി. രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നതുകൊണ്ടും ടിപിആര്‍ കുറയുന്നതും കൊണ്ടു മാത്രം കൊവിഡ് രണ്ടാം തരംഗം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്നും ഐ സി എം ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കൂടാതെ, ലോകത്തെ 12 രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയില്‍ നിലവിലെ വാക്‌സിനുകള്‍ ഈ വകഭേദത്തിന് ഫലപ്രദമാകുമോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ ഐ സി എം ആര്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *