ഒടുവില്‍ എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് നിര്‍ദ്ദേശം സിപിഎം നല്‍കി. ഇതനുസരിച്ച്‌ ജോസഫൈന്‍ രാജി നല്‍കുകയായിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് പാര്‍ട്ടി തീരുമാനം.

ജോസഫൈനെ സംരക്ഷിച്ചാല്‍ പ്രതിപക്ഷം നേട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തതാണ് രാജി വയ്ക്കാന്‍ വഴിതെളിയിച്ചത്‌.  കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രതിഷേധിക്കാനുള്ള അവസരം കൊടുക്കുന്നതിന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും
താല്‍പ്പര്യമില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചുവെന്നതും വ്യക്തമാണ്‌.

വനിതാ കമ്മീഷന്‍ അധ്യക്ഷയായി ജോസഫൈന്‍ തുടരുന്നിടത്തോളം അവരെ വഴിയില്‍ തടയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് എകെജി സെന്ററിന് മുമ്ബില്‍ പോലും കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി. ഈ സാഹചര്യമാണ് സിപിഎം സെക്രട്ടറിയേറ്റ് പരിശോധിച്ചത്. ജോസഫൈനെതിരെ സെക്രട്ടറിയേറ്റിലും അതിശക്തമായ വികാരം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജോസഫൈനെ എല്ലാ അര്‍ത്ഥത്തിലും തള്ളി പറഞ്ഞു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആക്ടിങ് സെക്രട്ടറി എ വിജയരാഘവും രാജി അനിവാര്യമാണെന്ന നിലപാട് എടുത്തു. ഇപി ജയരാജന്‍ അടക്കമുള്ള കണ്ണൂര്‍ നേതാക്കളും സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പദവിയുടെ മഹത്വം മറന്ന് പ്രതികരിച്ചുവെന്ന് ഇപിയും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *