മുറി വിവാദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. പ്രതികരണം നിലവാരമില്ലാത്തതെന്നും ദൗര്‍ഭാഗ്യകരമെന്നും പറഞ്ഞ ചെന്നിത്തല, യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കോവിഡ് വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. കോവിഡ് പത്രസമ്മേളനങ്ങളില്‍ ഇതുപോലുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരം വേണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കണ്ടത്.

പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ പിണറായി വിജയന്‍ പലപ്പോഴും പത്രസമ്മേളനം ദുരുപയോഗിച്ചിട്ടുണ്ട്. ഇന്നലെ അദ്ദേഹം എല്ലാ സീമകളും ലംഘിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി വേണം സംസാരിക്കേണ്ടത്. കെ സുധാകരനെതിരായ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. കുട്ടിക്കാലത്തും കോളേജ് കാലത്തും നടന്ന കാര്യങ്ങള്‍ ചികഞ്ഞെടുത്ത് പറയേണ്ട യാതൊരു ആവശ്യവും ഇപ്പോഴില്ല.

സുധാകരന്‍ എവിടെയാണ് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതെന്ന് അറിയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? ആരെല്ലാം എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്. ഞങ്ങളൊന്നും ഈ തരത്തിലല്ലോ പ്രതികരിക്കുന്നത്. ഒരു കാരണവശാലും പാടില്ലാത്ത, നിലവാരമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടേത്.

കെ. സുധാകരന്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അദ്ദേഹം ഓട് പൊളിച്ച്‌ വന്നതല്ല. നിരവധി തെരഞ്ഞെടുപ്പുകളില്‍ ജയിച്ച്‌ ജനസമ്മതി നേടിയ ആളാണ്. മരം മുറി വിവാദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് തട്ടിക്കൊണ്ടു പോകല്‍ ആരോപണങ്ങളൊക്കെ. ഇതൊന്നും ജനം വെച്ചുപൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *