ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ്.

വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ജില്ലയിലെ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അംഗങ്ങള്‍ക്കും, വ്യാപാരി വ്യവസായി അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നുണ്ട്. ലോകത്ത് ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ തൊഴിലാളിയാണ്. നമ്മുടെ സംസ്ഥാനത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്ന പദ്ധതിയാണു ശരണ ബാല്യം. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പദ്ധതിയാണു ശരണബാല്യം.

ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ വകുപ്പ് ഏറ്റെടുക്കുകയും ഇന്ന് എല്ലാ ജില്ലയിലും ഒരു റസ്‌ക്യൂ ഓഫീസറുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ നടന്നു വരുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 85 കുഞ്ഞുങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമുക്തരാക്കിയിട്ടുണ്ട്. ബാലവേല നിരോധിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളെ ത്വരിതപ്പെടുത്തണമെന്നുള്ള ആഹ്വാനവുമായിട്ടാണു ബാലവേല വിരുദ്ധ ദിനം കടന്നുവന്നിരിക്കുന്നത്. ‘ആക്‌ട് നൗ എന്‍ഡ് ചൈല്‍ഡ് ലേബര്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം.

ബാലവേല നിരോധിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *