നിതി അയോഗിന്റെ സുസ്ഥിര വികസന സൂചികയിലും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി

ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും അംഗീകാരം. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ 75 പോയിന്റുമായി കേരളം വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 74 പോയിന്റോടെ ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം. 79 പോയിന്റാണ് ചണ്ഡീഗഢ് സ്വന്തമാക്കിയത്. നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭാ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് സൂചിക പുറത്തിറക്കിയത്. സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ ആറ് പോയിന്റ് വര്‍ദ്ധിച്ച്‌ 66 ആയി. 2019ല്‍ ഇത് 60 ആയിരുന്നെന്ന് നിതി അയോഗ് വ്യക്തമാക്കി.

52, 56, 57 പോയിന്റുമായി ബീഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 2018 മുതലാണ് നിതി അയോഗ് സുസ്ഥിര സൂചിക പുറത്തിറങ്ങാന്‍ ആരംഭിച്ചത്. കാലങ്ങളായി, ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച്‌ വികസിപ്പിച്ച ആഗോള ലക്ഷ്യങ്ങളില്‍ അവരെ റാങ്കുചെയ്യുന്നതിലൂടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മില്‍ മത്സരം വളര്‍ത്തിയെടുക്കാന്‍ സഹായകരമായി.

Leave a Reply

Your email address will not be published. Required fields are marked *