വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇന്ത്യ 6 വാക്‌സിനുകളെ കൂടി ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ആറ് വാക്‌സിനുകളെ കൂടി ഇന്ത്യ വാക്സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്സിനുകളാകും രാജ്യത്തിന്റെ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ ജെന്നോവ, റഷ്യയുടെ സ്പുട്നിക് വി എന്നിവയെ കൂടിയാണ് വാക്സിന്‍ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ വിതരണം ജൂണ്‍ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഇതനുസരിച്ച്‌ 15.81 കോടി ഡോസ് വാക്സിന്‍ ജൂണില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 36.6 കോടി ഡോസുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

വിവിധ വാക്സിനുകളുടെ 300 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഉന്നത ആരോഗ്യസമിതി അംഗങ്ങള്‍ പറയുന്നു. ഡിസംബറില്‍ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് ഉണ്ടാകുക. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്ക് അവയുടെ നിര്‍മാതാക്കളുമായി ധാരണ ഉണ്ടാക്കുന്ന മുറയ്ക്ക് വിതരണ പട്ടികയില്‍ ഇടം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *