ഗജ ചുഴലിക്കാറ്റ് വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യത; ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 5.30 മണിക്കുള്ളില്‍ വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍‌റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ ഈ ന്യൂനമർദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യത.  തെക്ക് – കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതൽ 65 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കി. മീ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.  മൂന്ന് ദിവസത്തേക്ക് (20.11.18) വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്.

കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗത്തിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുതി തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ലെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *