ബാലന്റെ ഭാര്യ മത്സരിക്കുന്നതില്‍ സി പി എമ്മിനുളളില്‍ അമര്‍ഷം

പാലക്കാട്: തരൂരില്‍ എ കെ ബാലന് പകരം ഭാര്യ ഡോ പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്‌തി. പട്ടികജാതി ക്ഷേമസമിതിയില്‍ ഉള്‍പ്പടെ അര്‍ഹരായ നേതാക്കളുണ്ടെന്നിരിക്കെ, ജമീലയെ കെട്ടിയിറക്കുന്നത് ദോഷംചെയ്യുമെന്നാണ് ഒരു വിഭാ​ഗം ഉയര്‍ത്തുന്ന വാദം.

തരൂരില്‍ പി കെ എസ് ജില്ലാ അദ്ധ്യക്ഷന്‍ പൊന്നുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ ശാന്തകുമാരി എന്നിവരുടെ പേരാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റില്‍ ഡോ പി കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെടുകയായിരുന്നു.

ബാലന്റെ ഭാര്യയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം നേതാക്കളേയും പ്രവര്‍ത്തകരേയും അമ്ബരിപ്പിക്കുന്നതായിരുന്നു. സെക്രട്ടറിയേറ്റില്‍ ഒരുവിഭാഗം നിര്‍ദേശത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു.

ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണെങ്കിലും സംഘടനാപ്രവര്‍ത്തനം ഇല്ലാത്തയാളെ സി പി എം കോട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെയായിരുന്നു പ്രധാന വിമര്‍ശനം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, വിവാദത്തിന് പുറകില്‍ ഗൂഢാലോചയെന്ന വാദം നിരത്തി എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *