കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ല: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് എന്നല്ല, കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഗുലാംനബി ആസാദ് നിലപാട് വ്യക്തമാക്കിയത്.

കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ ബിജെപിയില്‍ ചേരൂ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ‘ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരാരായാലും അവര്‍ക്ക് എന്നെ അറിയില്ല. രാജമാതാ സിന്ധ്യ പ്രതിപക്ഷ ഉപനേതാവായിരുന്ന കാലം എനിക്കെതിരെ ആരോപണം ഉന്നയിച്ചു.

ആരോപണം ഗൗരവമായി എടുക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാനായി അടല്‍ ബിഹാരി വാജ്‌പേയി ചെയര്‍മാനായി എല്‍കെ അദ്വാനി, സിന്ധ്യ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ എനിക്കെതിരെ എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കി. ഈ സമയം, വാജ്‌പേയി മുന്നോട്ടുവന്ന് എനിക്കരികിലെത്തി സഭയോടും എന്നോടും ക്ഷമ ചോദിച്ചു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷേ വാജ്‌പേയിക്ക് എന്നെ നന്നായി അറിയാമായിരുന്നു’ ഗുലാം നബി ആസാദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാഹുല്‍ഗാന്ധിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് രണ്ടുതവണ കണ്ടെന്നും ആസാദ് മറുപടി നല്‍കി. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിന്റെ വിടവാങ്ങല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാരികത കലര്‍ത്തി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *