സിദ്ധീഖ് കാപ്പന്റെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
കൊച്ചി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. സിദ്ധീഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രർത്തക യൂണിയനാണ് ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹരജിയിൽ വാദം കേൾക്കാനിരുന്നത്. അസുഖബാധിതയായ ഉമ്മയെ കാണാൻ അനുവദിക്കണമെന്ന കാപ്പന്റെ അപേക്ഷയെക്കുറിച്ച്, ഉമ്മയോട് വീഡിയോ കോൾ വഴി സംസാരിക്കാമെന്നാണ് കോടതി മറുപടി നൽകിയത്.
ഹത്രസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ മറവിൽ ജാതി കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെ യു.പി പൊലീസിൻ്റെ ആരോപണം. സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകൻ അല്ലെന്നും പോപുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പൊലീസ് ആരോപിക്കുന്നു. ഈ വാദങ്ങൾ തളളിയാണ് പത്രപ്രവർത്തക യൂണിയൻ സത്യവാങ്മൂലം നൽകിയത്.