കര്‍ഷകരുമായുള്ള എട്ടാം ചര്‍ച്ചയും പരാജയം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച ഈ മാസം 15 ന് നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. എന്നാല്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ വിജ്ഞാന്‍ ഭവനിലെത്തിയത്. 40 കര്‍ഷക സംഘടനാ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവാശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.

കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യം മാത്രമേ ഉള്ളൂവെന്നും ആ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കര്‍ഷകര്‍ ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *