സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം:  ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ആനുകൂല്യത്തില്‍ ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യവിലോപവും സ്വജനപക്ഷപാതവുമാണ്. ഇതിനു വേണ്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്കു വേണ്ട യോഗ്യതയില്‍ മന്ത്രി ഇടപെട്ട് ‘വെള്ളം ചേര്‍ക്കുകയും’ ചെയ്തു.
പത്രങ്ങളില്‍ പരസ്യം ചെയ്താണു സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. അതു തന്നെ ഗുരുതരമായ കൃത്യവിലോപനത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതു ചെയ്തതെന്നു വ്യക്തം. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകി കയറ്റുന്ന പരിപാടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടങ്ങിയതാണ്.
ഇ.പി ജയരാജന്‍ ഇതേ ആരോപണത്തിന്റെ പേരിലാണ് രാജിവയ്ക്കേണ്ടിവന്നത്.
ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ എംഡി തന്നെ ഇപ്പോള്‍ നിയമിക്കപ്പെട്ട ആള്‍ അഭിമുഖത്തിന് എത്തിയില്ല എന്നു വ്യക്തമാക്കിയതോടുകൂടി മന്ത്രി കെ.ടി ജലീല്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും സ്ഥാനത്ത് കടിച്ചു തൂങ്ങി നാണംകെടാതെ കെ.ടി.ജലീല്‍ എത്രയും പെട്ടെന്നു രാജിവച്ചു പുറത്തു പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *