സി.എം.രവീന്ദ്രന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. കൊവിഡാനന്തര ചികിത്സകള്‍ക്കായി രണ്ട് ദിവസം മുമ്ബാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ആഴ്ചകളോളം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡാനന്തര ചികില്‍സകള്‍ക്കായി ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകളും അധികൃതര്‍ ഇ.ഡിക്ക് കെെമാറി.

കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രന്‍ ഡോക്ടര്‍മാരെ അറിയിച്ചത്. പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവില്‍ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്‍റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നല്‍കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ചികില്‍സ തുടങ്ങണമെങ്കില്‍ എക്സ്റേ , സിടി സ്കാനിംഗ് അടക്കം വിദഗ്ധ പരിശോധനകള്‍ നടത്തണം. അതിനാല്‍ താല്‍കാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ ഇ.ഡിയെ അറിയിച്ചിരുന്നുത്.

Leave a Reply

Your email address will not be published. Required fields are marked *