എം. ശിവശങ്കറിന് ജാമ്യമില്ല

കൊച്ചി: കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇ.ഡിയുടെ വാദങ്ങള്‍ കോടതി ശരി വക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വാദം കേട്ട ശേഷമാണ് വിധി പറയല്‍ ഇന്നേക്ക് മാറ്റിയത്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി വാദിച്ചു. ഒളിവില്‍ പോയാല്‍ പിടികൂടുക എളുപ്പമായിരിക്കില്ലെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഇ.ഡി സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ജാമ്യഹരജി പരിഗണിക്കുന്നത് വൈകീട്ടേക്ക് മാറ്റിയിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂറാണ് ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം നടന്നത്. രണ്ടരമണിക്കൂറില്‍ അധികം സമയം ശിവശങ്കറിന് വേണ്ടി ഹാജരായ രാമന്‍പിള്ള വാദിച്ചിരുന്നു. കള്ളക്കടത്ത് കേസില്‍ ഇ.ഡി രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ശിവശങ്കര്‍ പറഞ്ഞിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.

എന്നാല്‍, വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 29നാണ് ഇ.ഡി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *