ലാവലിന്‍: എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതിലും കൂടുതല്‍ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാല്‍ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഒക്‌ടോബര്‍ എട്ടിനു സുപ്രീം കോടതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *