അമേരിക്ക ഫോട്ടോഫിനിഷിലേക്ക്
വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിലെങ്കിലും വരാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ട്രംപിനാണ് ലീഡ്. അന്തിമ ഫലം ഇന്ന് വരില്ല. പെൻസിൽവേനിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെണ്ണൽ പൂർത്തിയാകില്ല. വോട്ടെണ്ണല്‍ ദീര്‍ഘിപ്പിക്കുന്നത് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഡോണള്‍ഡ് ട്രംപ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അവസാന വോട്ടും എണ്ണിത്തീരുന്നത് വരെ ആരും വിജയം പ്രഖ്യാപിക്കരുതെന്ന് ജോ ബൈഡനും പറഞ്ഞു.
അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്.
നിലവിൽ 225 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 213 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.