എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

തിരുവനന്തപുരം :കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ അധ്യക്ഷനും സച്ചിദാനന്ദന്‍, എം. തോമസ്മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പോള്‍ സക്കറിയ എന്ന സക്കറിയ അര നൂറ്റാണ്ടിലേറെക്കാലമായി മലയാള സാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് ജൂറി വിലയിരുത്തി. മലയാള സാഹിത്യത്തില്‍ തന്‍റെ കഥകളും ചെറുനോവലുകളും വഴി ഒരേസമയം സൗന്ദര്യാത്മകവും നൈതികവുമായ ഒരു വഴിത്തിരിവുണ്ടാക്കാനും നമ്മുടെ ആഖ്യാന സാഹിത്യത്തില്‍ ദുരന്തബോധവും നര്‍മ്മബോധവും സമന്വയിക്കുന്ന ഒരു നവീന ഭാവുകത്വത്തിന്‍റെ അടിത്തറ പാകാനും സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ തന്‍റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലേഖനങ്ങള്‍, പംക്തികള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ കേരളീയ സാമൂഹ്യജീവിത സമസ്യകളെക്കുറിച്ചു സ്വതന്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളെ ഉണര്‍ത്തി ചിന്തിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചുപോരുന്നു. പല ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ യാത്രകളുടെ ലളിത സുഭഗമായ ആഖ്യാനങ്ങളിലൂടെ മലയാളികളുടെ അനുഭവ ചക്രവാളം വികസിപ്പിക്കുവാനും സക്കറിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു.

1945 ജൂണ്‍ 5-ന് കോട്ടയം ജില്ലയിലെ ഉരുളികുന്നത്താണ് സക്കറിയയുടെ ജനനം. ബംഗളുരു സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം കേരളത്തിനകത്തും പുറത്തും വിവിധ കോളെജുകളില്‍ ജോലി ചെയ്തു. 20 വര്‍ഷത്തോളം കേരളത്തിനുപുറത്ത് പി.ടി.ഐ, ഇന്‍ഡ്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 1992-ല്‍ കേരളത്തില്‍ മടങ്ങിയെ ത്തിയ അദ്ദേഹം ഏഷ്യാനെറ്റിന്‍റെ സ്ഥാപക ടീമംഗമായി.

ചെറുകഥ, നോവല്‍, പൊതുവിഷയങ്ങളിലെ ഉപന്യാസങ്ങള്‍, യാത്രാ വിവരണങ്ങള്‍ എന്നിങ്ങനെ മലയാള സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നവയാണ് സക്കറിയയുടെ സാഹിത്യ സംഭാവനകള്‍. തന്‍റെ സമൂഹത്തെ തികഞ്ഞ ജാഗരൂകതയോടെ നോക്കിക്കാണുന്ന ഒരു പൗരന്‍ അദ്ദേഹത്തിനുള്ളിലുണ്ടെന്ന് ഇക്കാലയളവില്‍ അദ്ദേഹം നടത്തിയ സാംസ്കാരിക ഇടപെടലുകള്‍ സാക്ഷ്യപ്പെടുത്തും. മലയാളത്തിന് തികച്ചും നവീനമായ ഒരു ആഖ്യാന ശൈലിയില്‍, ഇരുണ്ട ഹാസ്യത്തോടടുത്തു നില്‍ക്കുന്ന നര്‍മ്മത്തെ ഉപയോഗിച്ച്‌ അദ്ദേഹം ശരാശരി മലയാളിയുടെ സാധാരണത്ത്വങ്ങളെ അസാധാരണ സാഹിത്യ മുഹൂര്‍ത്തങ്ങളാക്കി. മതം, രാഷ്ട്രീയം തുടങ്ങിയ വ്യവഹാരങ്ങളെ ഭയലേശമന്യേ ആവിഷ്കരിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *