‘അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ രാത്രി 9 മണിക്ക് ആക്രമിക്കും’:വെളിപ്പെടുത്തലുമായി പാക് എംപി

ന്യൂഡല്‍ഹി : ഐഎഎഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഭയന്നിരുന്നതായി പാക് എംപി അയാസ് സാദിഖ്. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) എംപിയായ സാദിഖിന്റെ പരാമര്‍ശം വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ പിടികൂടിയത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യ ആക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞതായി സാദിഖ് പാര്‍ലമെന്റില്‍ പറഞ്ഞു.

പാര്‍ലമെന്ററി നേതാക്കളും സൈനിക മേധാവിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു. യോഗത്തിനെത്തിയ ആര്‍മി മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഇന്ത്യ 9 മണിക്ക് ആക്രമിക്കും. അതിന് മുന്‍പ് അഭിനന്ദനെ വിട്ടയയ്ക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു’- സാദിഖ് പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ദുനിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സമയത്താണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *