ഹത്രസ്: ഡിഐജിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ
ലക്നൗ:∙ ഹത്രസ് ബലാത്സംഗ– കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയിൽ. ഉന്നാവ് പൊലീസ് ട്രെയിനിങ് സെന്റർ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ ദേവിയെ (36) ആണു വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞമാസം 19കാരിയായ ദലിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തെ തുടർന്നു യുപിയിലെ ഹത്രസിൽ മരിച്ച സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) മൂന്നംഗങ്ങളിൽ ഒരാളാണു ചന്ദ്ര പ്രകാശ്. 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ലക്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വസതിയിലാണു പുഷ്പയെ ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നു ജോയിന്റ് കമ്മിഷണർ നവീൻ അറോറ പറഞ്ഞു. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല.