ബെവ്കോയുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാത്തതിന്‍റെ നഷ്ടം ജീവനക്കാരില്‍നിന്ന് നികത്താനുള്ള ബിവറേജസ് കോര്‍പറേഷന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ത്താല്‍ ദിനം തുറക്കാത്ത 38 ഔട്ട് ലെറ്റുകളിലെ ജീവനക്കാരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ വീതം ഈടാക്കാനുള്ള നീക്കമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്പനശാലകളിലെ ജീവനക്കാരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉടപെടല്‍. 2018 ഒക്ടോബര്‍ 18ന് ശബരിമല വിഷയത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെ 38 ഓളം വില്പനശാലകള് തുറന്നില്ല. ഇതേത്തുടര്‍ന്ന് ഈ ദിവസത്തെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടായ പ്രദേശങ്ങളിലെ ഔട്ട്ലെറ്റുകളാണ് അന്നേ ദിവസം അടഞ്ഞുകിടന്നത്. ആദ്യം 24 മണിക്കൂറും പിന്നീട് 6 മണിക്കൂറുമായി ചുരുക്കിയ ഹര്‍ത്താലിലാണ് ഔട്ട്ലെറ്റുകള്‍ വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം ജില്ലയില്‍ ആറിടത്തും, കോട്ടയം 13, പാലക്കാട് ഒമ്ബത്, തൃശൂര്‍ എട്ട് എന്നിങ്ങനെയാണ് തുറക്കാതിരുന്ന ഔട്ട്ലെറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
ജീവനക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ഔട്ട്ലെറ്റുകള്‍ അടച്ചിടുകയായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരവും പ്രാദേശിക എതിര്‍പ്പും കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ വന്‍ വരുമാനനഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതല്‍ ഒന്പതുവരെ വില്ക്കാന് സാധ്യതയുള്ള മദ്യ കുപ്പികളുടെ തുക നല്‍കണമെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ ഈ ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കുകയായിരുന്നു.
കോട്ടയം തലപ്പാറ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ 1,87,000 രൂപ അടയ്ക്കണമെന്നാണ് കഴിഞ്ഞ മാസം 29 ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ചിങ്ങവനത്ത് 2,30,000 രൂപയാണ് 15 ദിവസത്തിനകം അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാര്‍ മുന്‍കൈയെടുത്ത് ഈ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക വാദം കേട്ടശേഷമാണ് ബിവറേജസ് കോര്‍പറേഷന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയത്. കേസില്‍ ഈ മാസം 30ന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.