ഭാഗ്യലക്ഷ്‌മിയുടെ മുൻകൂർ ജാമ്യ ഹർജി: ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി
തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ്.പി.നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്‌മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടി.
സംഭവം നടന്ന സമയം മന്ത്രിമാരുൾപ്പടെ ഭാഗ്യലക്ഷ്‌മിയ്ക്കും മറ്റുളളവർക്കും അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാൽ കോടതിയിൽ സംഭവത്തിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മുൻപ് വിജയി.പി.നായർ ക്ഷണിച്ചിട്ടാണ് അയാളുടെ താമസ സ്ഥലത്തേക്ക് പോയതെന്നും തങ്ങൾക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഭാഗ്യ ലക്ഷ്‌മിയും ശ്രീലക്ഷ്‌മി അറയ്‌ക്കൽ, ദിയ സന എന്നിവർജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. വിജയ് പി നായർ വീഡിയോ നീക്കം ചെയ്യുകയോ ബ്ളോക്ക് ചെയ്യാനോ തയ്യാറാകാത്തതിനാൽ അനുരഞ്ജനത്തിനായാണ് അവിടെ പോയത്. എന്നാൽ വിജയ് പി നായർ പ്രകോപനപരമായി പെരുമാറിയെന്നും ഇവർ ജാമ്യാപേക്ഷയിൽ പറയുന്നു. പൊലീസ് അറസ്‌റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഇത് സമൂഹത്തിൽ തങ്ങൾക്കുളള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്‌റ്റ് തടയണം എന്ന് ഇവർ അപേക്ഷിച്ചിരുന്നു. മൂവരുടെയും ജാമ്യാപേക്ഷ കോടതി തളളിയെങ്കിലും ഉടൻ അറസ്‌റ്റ് വേണ്ടെന്ന തീരുമാനത്തിലായിലായിരുന്നു പൊലീസ്.