തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 144
തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതുചടങ്ങുകളിലെ പങ്കാളിത്തം 20 പേരായി ചുരുക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ജില്ലകളിലും പോലീസ് നിരീക്ഷണം കർശനമാക്കും.
പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡി.ജി.പി അറിയിച്ചു. ആരാധനാലയങ്ങള്‍ പോലുളള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തും. ഇതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
സംസ്ഥാനത്ത് പത്തിടങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.