രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരെയും കരുതല്‍ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇവരെ പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ അങ്ങോട്ടേക്ക് പോകാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. അതോടെ ഇരുവരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാല്‍നടയായി മുന്നോട്ടു നീങ്ങി. തുടര്‍ന്നും തടയാന്‍ ശ്രമിച്ചതോടെ പൊലീസും രാഹുലുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അതോടെ പൊലീസ് പിന്‍വാങ്ങി. തുടര്‍ന്ന് കാല്‍നടയായി പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്കുളള യാത്ര തുടരുന്നതിനിടെയാണ് ഇരുവരെയുംപൊലീസ് കസ്റ്റഡിയിലെടുത്ത്.

പൊലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡല്‍ഹി- യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റര്‍ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുവച്ച്‌ അടച്ചു.  മാദ്ധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിന് തടസമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനം തടയുകയാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *