4538 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 4538 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3347 പേര്‍ക്ക് രോഗമുക്തി.  20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിൽ. 36,027 സാംപിൾ പരിശോധിച്ചു.

രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള്‍ നാം മുന്നിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

10 ലക്ഷത്തില്‍ 5143 ആയി ഉയര്‍ന്നു. ഇന്ത്യന്‍ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിത്.

രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി  പത്രസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസിന് ക്രമസമാധാന പാലനത്തിൽ ശ്രദ്ധക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തിൽ ഇതു തടസ്സമായി വന്നു. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകൾക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേർ. ഇതു അതേനിലയിൽ നടപ്പാക്കേണ്ടി വരും. ആൾക്കൂട്ടം വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു.

ഇന്നുള്ള സംവിധാനം മാത്രം പോര. പുതിയ ആളുകളെ രംഗത്ത് സഹായത്തിന് നൽകേണ്ടി വരും. സംസ്ഥാന സർക്കാർ സർവീസിൽ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ സഹായിക്കാൻ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇവർക്ക് ചുമതല നൽകും. പ്രത്യേകമായ അധികാരങ്ങളും തൽക്കാലം നൽകും.

Leave a Reply

Your email address will not be published. Required fields are marked *