ബിനീഷ് കോടിയേരിക്ക് ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് കമ്പനി : പി.കെ. ഫിറോസ്
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേ കൂടുതൽ ആരോപണങ്ങളുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനീഷ് 2015-ൽ ഒരു മണി എക്സ്ചേഞ്ച് കമ്പനി ബംഗളുരുവിൽ ആരംഭിച്ചിരുന്നു. ഗോവയിൽ വിദേശികളുമായി ബന്ധപ്പെട്ടാണു മയക്കുമരുന്ന് കച്ചവടം നടന്നത്. 2015-ൽ ബി.ജെ.പിയുടെ ഭരണകാലത്താണ് ബിനീഷിന് ലൈസൻസ് ലഭിച്ചത്. ഒരു മണി എക്ചേഞ്ച് കമ്പനി ആരംഭിക്കാൻ ലൈസൻസ് എളുപ്പത്തിൽ ലഭിക്കില്ല. ഏതൊക്കെ വിദേശ കറൻസികളാണു ബിനീഷിന്റെ കമ്പനിയിൽ ഇടപാട് നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കണം. ഇഡി അന്വേഷണം നടത്തിയാൽ എല്ലാ തെളിവുകളും കൈമാറാൻ യൂത്ത് ലീഗ് തയാറാണെന്നും പി.കെ ഫിറോസ് പറഞ്ഞു.
അനൂപ് മുഹമ്മദുമായി ബിനീഷ് ദീർഘനേരം സംസാരിച്ചെന്നു തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് ഇപ്പോൾ വ്യക്തമായി. സ്വപ്ന സുരേഷ് ഇഡിക്കു നൽകിയ മൊഴിയിൽ പറയുന്ന കന്പനിയാണു യു.എഫ്.എക്സ് സൊലൂഷൻസെന്നും ബിനീഷ് കോടിയേരിക്ക് ഈ ഇടപാടിലുള്ള പങ്ക് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.