കഴിഞ്ഞ മാസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്‌: സുപ്രീംകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ മാസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ മൊറൊട്ടേറിയം കേസില്‍ അന്തിമവിധിവരുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച്‌ കൊണ്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈമാസം പത്തിന് രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും വാദം കേള്‍ക്കും.

മൊറട്ടോറിയവും പിഴപലിശയും സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *