പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന്
ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ ഒന്‍പതിന് സൈനിക ആശുപത്രിയില്‍നിന്ന് വസതിയിലെത്തിക്കുന്ന ഭൗതിക ശരീരം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പന്ത്രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടുമണിക്ക് ലോധിറോഡ് ശ്മശാനത്തില്‍ സംസ്കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങളുടെ കര്‍ശന വലയത്തിലായിരിക്കും അരനൂറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവിധവേഷങ്ങളില്‍ തിളങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം. രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ ഔദ്യോഗിക വസതിയിലേക്ക് പ്രണബിന്‍റെ ഭൗതിക ശരീരം അവസാനമായി എത്തിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമും ഇതേവീട്ടിലാണ് പദവി ഒഴിഞ്ഞശേഷം താമസിച്ചിരുന്നത്. 11 മണിവരെ വിശിഷ്ട വ്യക്തികള്‍ അന്തിമോപചാരം അര്‍പ്പിക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ , കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉള്‍പ്പെടെ എത്തുമെന്നാണ് സൂചന. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുമണിക്കൂര്‍ സമയം നല്‍കിയേക്കും.