അവിശ്വാസപ്രമേയം പരാജയപ്പെട്ടു
തിരുവനന്തപുരം : പിണറായി സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം നാല്‍പ്പതിനെതിരെ 87 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
യു.ഡി.എഫില്‍ നിന്നുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്.
നാലു മണിക്കൂർ കവിഞ്ഞ മാരത്തണ്‍ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്.
രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.
സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.