ശർക്കരയ്ക്ക് പകരം പഞ്ചസാര; ഓണക്കിറ്റിൽ മാറ്റമുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണക്കിറ്റിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര ഉൾപ്പെടുത്താൻ നിർദ്ദേശം. രണ്ട് കമ്പനികൾ ഇറക്കിയ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് സി എഫ് ആർ ഡി കണ്ടെത്തിയിരുന്നു. അതുകൊണ്ട് കിറ്റില്‍ മാറ്റമുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. ഗുണനിലവാരമില്ലാത്തവ കമ്പനികള്‍ക്ക് തിരിച്ചയക്കും. ഇതിന്‍റെ ഫലമായി ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ നൽകുന്ന ഓണക്കിറ്റിൽ നിലവിലുള്ള പഞ്ചസാരക്ക് പുറമെ ശർക്കരക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നൽകാനും തീരുമാനമായി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സപ്ലൈകോ ഗുണനിലവാര പരിശോധക്ക് എൻ.എബി.എൽ അംഗീകാരമുള്ള ലാബുകളിൽ 36 സാമ്പിളുകൾ അയച്ചിരുന്നു. ഇതിൽ അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിൽ രണ്ടെണ്ണത്തിന് നിർദ്ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി. രണ്ട് കമ്പനികള്‍ക്ക് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയിരുന്നു.
ഓണത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാവും വിതരണം ചെയ്യുക. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റ് ലഭിക്കുക.