മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു
ആലപ്പുഴ: ചേർത്തല കോടംതുരുത്തിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടി.
കോടംതുരുത്തിലുള്ള ഭർതൃവീട്ടിലാണ് രജിതയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നി ഭർത്താവിന്റെ മാതാപിതാക്കൾ വാതിൽ തള്ളിതുറക്കുകയായിരുന്നു. പത്ത് വയസുള്ള മകൻ വൈഷ്ണവിന്റെ കഴുത്ത് കട്ടിലിന്റെ കാലിൽ കെട്ടിയിട്ട നിലയിലായിരുന്നു.രജിതയെ ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. വൈഷ്ണവിനെ കൊലപ്പെടുത്തിയ ശേഷം രജിത ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രജിത നാല് മാസം ഗർഭിണിയായിരുന്നു. ആശാരി പണിക്കാരനായ ഭർത്താവ് വിനോദ് കൊല്ലത്ത് ജോലിക്കായി പോയിരിക്കുകയാണ്.സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ രജിത പോസ്റ്റ് ചെയ്തിരുന്നു.കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ആത്മഹത്യാക്കുറിപ്പിലുണ്ട്.