കള്ളക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കം: വി.മുരളീധരന്
ന്യൂഡല്‍ഹി: വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നത് ആദ്യമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല കേന്ദ്ര സർക്കാർ അദാനി എന്റർ പ്രൈസസിന് നൽകിയതിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെയും സർക്കാരിന്റെയും നിലപാട് അപഹാസ്യമാണ്. കള്ളക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്നും മുരളീധരൻ കുറ്റപ്പെടുത്തി. വിമാനത്താവളം അദാനി എന്റർ പ്രൈസസിന് നൽകാൻ തീരുമാനമെടുക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെ.എസ്.ഐ.ഡി.സിയും ടെൻഡറിൽ പങ്കെടുത്തിരുന്നു.
വ്യവസ്ഥകൾ അന്നേ കെ.എസ്.ഐ.ഡി.സിയും അംഗീകരിച്ചതാണ്. നിലവിലെ ഹൈക്കോടതി വിധിക്ക്അനുകൂലമാണ് കേന്ദ്രതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ തുക അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങളുടെ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്.