നിയമസഭാ സമ്മേളനം 24 ന് ചേരും
തിരുവനന്തപുരം: ഈ മാസം 24-ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഗവർണറോടു ശിപാർശ ചെയ്തു.
ധനബിൽ പാസാക്കുകയാണു സമ്മേളനത്തിന്റെ ലക്ഷ്യം. 24-ാം തീയതി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി എല്ലാ എം.എൽ.എമാർക്കും തിരുവനന്തപുരത്ത് എത്തിച്ചേരണം. ഇതുകൂടി കണക്കിലെടുത്താണ് ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചത്. എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്നാണു സംസ്ഥാനത്തു രാജ്യസഭാ സീറ്റ് ഒഴിവുവന്നത്.
കഴിഞ്ഞമാസം ചേരാനിരുന്ന സഭാസമ്മേളനം പെട്ടെന്നു മാറ്റിവച്ചതു രാഷ്ട്രീയ വിവാദമായിരുന്നു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണു സർക്കാർ സമ്മേളനം മാറ്റിയത്.