മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

ഇടുക്കി:  രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 30 മുറികളുള്ള നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണമായും ഇല്ലാതായി എാണ് ലഭ്യമായ റിപ്പോർട്ട്. ആകെ 80ലേറെ പേർ താമസിച്ചിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി.

പരിക്കേറ്റ 3 പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സർക്കാർ നൽകും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും.

രാജമലയിൽ പുലർച്ചയോടെ മണ്ണിടിച്ചിലുണ്ടായതായാണ് മനസിലാക്കുന്നത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതിബന്ധവും വാർത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകമറിയാൻ വൈകുന്ന സാഹചര്യവുമുണ്ടായി. ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചു. മൃതദേഹങ്ങൾ  നിയമനടപടികൾ പൂർത്തിയാക്കി കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ക്രൈം ബ്രാഞ്ച് എസ്പി സുദർശനനെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *